പത്ര പ്രവര്‍ത്തനം മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള വലിയൊരു സാമൂഹിക സേവനം ആണെന്ന് വിശ്വസിക്കുന്നവരാണു ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അധികവും .
അത് കൊണ്ടുതന്നെ എവിടെയെങ്കിലും രഹസ്യമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്നറിഞ്ഞാല്‍ അത് അധികൃതരുടെയും സമൂഹത്തിന്റെയും മുന്നില്‍ കൊണ്ട് വരാന്‍ പത്ര പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരമാണ്
സംഭവം കേള്‍ക്കുന്ന മാത്രയില്‍ തന്നെ മറ്റാരും അറിയാതെ അതൊരു സ്കൂപ്പ് ആക്കാന്‍ കൊതിച്ചു ഭൂരിഭാഗം പേരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് അവിടെ ഓടിയെത്താന്‍ ശ്രമിക്കാറുമുണ്ട് .
ആദ്യം ആര് എത്തും എന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കം ഉള്ളൂ .കാരണം ആദ്യം എക്സ് ക്ലൂസീവ് ആയി വാര്‍ത്ത കൊടുക്കുന്ന ലേഖകന്‍ കുറഞ്ഞത് ആ ഒരു ദിവസത്തെയെങ്കിലും താരം ആകുമല്ലോ !
എക്സ്ക്ലൂസീവുകള്‍ പലപ്പോഴും അവിചാരിതമായി വീണു കിട്ടുന്നതാണ് .കിടിലന്‍ വാര്‍ത്തകള്‍ ഒന്നും ഇല്ലാതെ 'ഇന്നത്തെ പരിപാടികള്‍ ' മാത്രം എഴുതി നെടു വീര്‍പ്പിട്ടിരിക്കുന്ന ലേഖകന്റെ മുന്നിലേക്ക് ദൈവം കൊണ്ട് വന്നു തരുന്നത് പോലെ ചില എക്സ്ക്ലൂസീവ്കള്‍ പ്രത്യക്ഷപ്പെടാറുണ്ട് ! വാര്‍ത്താ സ്രോതസുകളായ ചില 'ചാരന്മാര്‍' വഴിയും ഇത് സംഭവിക്കാം !
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വെറും മുപ്പത്തി മൂന്നു ദിവസം മാത്രം അധികാരത്തില്‍ ഇരുന്ന ജോണ് പോള്‍ ഒന്നാമന്റെ ആകസ്മിക മരണ വാര്‍ത്ത ലോകം ആദ്യമായി അറിഞ്ഞതും വാര്‍ത്തയൊന്നും കിട്ടാതെ നിരാശനായി അലഞ്ഞു നടന്നിരുന്ന ഒരു ലേഖകനിലൂടെയായിരുന്നു !
1978 സെപ്തംബര്‍ 28 നു വെളുപ്പിന് മാര്‍പ്പാപ്പ തന്റെ ഉറക്ക മുറിയില്‍ മരിച്ചു കിടക്കുന്നത് കണ്ടാണ് സഭാ കേന്ദ്രത്തിലെ അന്തേവാസികള്‍ ഉണര്‍ന്നത് . അതൊരു കൊലപാതകം ആയിരുന്നു എന്നും അതല്ല ഹൃദയാഘാതം ആയിരുന്നു എന്നും വിരുദ്ധ അഭിപ്രായം ഉണ്ട് . മാര്‍പാപ്പയെ പോലെ ഉന്നതനായ ആധ്യാത്മിക നേതാവ് മരണപ്പെട്ടാല്‍ അടുത്ത മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു പ്രഖ്യാപിക്കുന്നത് വരെ അക്കാര്യം അതീവ രഹസ്യമായി സൂക്ഷിക്കുന്ന കീഴ്വഴക്കമാണ് സഭാ നേതൃത്വം കാലങ്ങളായി പിന്‍ തുടര്‍ന്ന് വന്നിരുന്നത് ! ഈ സംഭവവും അങ്ങനെ അതീവ രഹസ്യമായിവച്ചിരിക്കുകയായിരുന്നു ..
.രാവിലെ മുതല്‍ വൈകുന്നേരം വരെ വാര്‍ത്തകള്‍ അന്വേഷിച്ചു നടന്നു ഒന്നും കിട്ടാതെ വന്ന വിഷമം തീര്‍ക്കാന്‍ ഒരു ബാറില്‍ കയറിയതാണ് ആ ലേഖകന്‍ .തണുത്ത ബിയര്‍ അല്പാല്പമായി നുണഞ്ഞിരിക്കെ വെറുതെ ഒരു തോന്നല്‍ .വത്തിക്കാനിലെ സഭാ ആസ്ഥാനത്തേക്ക് ഒന്ന് വിളിക്കാന്‍ .
സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കണ്ണും പൂട്ടി ഫോണില്‍ ഒറ്റ ചോദ്യം ആയിരുന്നു-
"എപ്പോളാണ് അത് സംഭവിച്ചത് ?"
സംഭവങ്ങളെല്ലാം നേരത്തെ വളരെ വ്യക്തമായി അറിഞ്ഞത് പോലെ സ്വാഭാവികമായുള്ള ലേഖകന്റെ ചോദ്യം കേട്ട സഭാ വക്താവ് സംഭവിച്ച കാര്യങ്ങള്‍ മുക്കിയും മൂളിയും പറഞ്ഞു പോവുകയും പിന്നീടത് ലോകത്തെ നടുക്കിയ എക്സ്ക്ലൂസീവ് വാര്‍ത്തയായി മാറുകയും ചെയ്തു എന്നാണു ചരിത്രം .
എക്സ് ക്ലൂസീവ് വാര്‍ത്തകള്‍ ചിലപ്പോള്‍ ബൂമറാങ്ങ് പോലെ തിരിഞ്ഞു കൊള്ളാറുണ്ട്..ഒന്നുകില്‍ അത് എഴുതിയ ആള്‍ക്കെതിരെ അല്ലെങ്കില്‍ അത് വായിക്കുന്ന പൊതു ജനത്തിനെതിരെ ..എനിക്കും ഉണ്ടായി അത്തരം ഒരനുഭവം !
നാലഞ്ചു കൊല്ലം മുന്‍പാണ് .വാര്‍ത്തകള്‍ ഇല്ലാതെ മടി പിടിച്ച് ഇരിക്കുന്ന ഒരു സായാഹ്ന്നം .പ്രസ് ക്ലബ്ബില്‍ .ഞങ്ങള്‍ നാലഞ്ചാളുണ്ട് ..വെറുതെ സൊറ പറഞ്ഞിരിക്കുമ്പോളാണ് ഒരാള്‍ അങ്ങോട്ട് കയറി വന്നത് ! ഒരു പരിചയക്കാരന്‍ . കാണുമ്പോളൊക്കെ എന്തെങ്കിലും ഉണ്ടാകും ആശാന്റെ കയ്യില്‍ നാളത്തെ വാര്‍ത്തയിലേക്ക് ഒരു സംഭാവനയായി !
അന്ന് ഒരെക്സ് ക്ലൂസീവ് ഐറ്റം ആണ് പുള്ളിക്കാരന്റെ കയ്യില്‍ !
ഒരു യുവാവിനെ ദിവസങ്ങളായി വീട്ടു തടങ്കലില്‍ ആക്കി മാതാ പിതാക്കളും ഭാര്യയും വീടും പൂട്ടി മുങ്ങിയെന്ന് !
കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിരിക്കുന്നു !
സംഭവം കേട്ട് ഞങ്ങള്‍ ആവേശ ഭരിതരായി ചാടി എഴുന്നേറ്റു വണ്ടിയുമെടുത്ത് ഫോട്ടോ ഗ്രാഫറുമൊത്തു പുറപ്പെട്ടു .ചന്തിരൂര്‍ എന്ന ഗ്രാമത്തിലെ തീരമേഖലയിലെ ഒരു വീട്ടിലാണ് അയാള്‍ തടവില്‍ ഉള്ളത്
പരിസരത്തു വീടുകള്‍ ഒന്നും ഇല്ല ; ആളുകളും !
വീടിനു ചുറ്റും കനത്ത ബന്തവസില്‍ വേലികെട്ടുകള്‍ .ഞങ്ങള്‍ മുന്‍ഭാഗത്തെ വേലി പൊളിച്ചു അകത്തു കയറി .ചെറിയൊരു വീടാണ് .ഭാഗ്യത്തിന് കയറിചെല്ലുന്ന ഭാഗത്ത് തന്നെ ഒരു ജനല്‍ പാളി തുറന്നു കിടപ്പുണ്ട് .നേരം വൈകിയിരുന്നു ,മുറിക്കുള്ളില്‍ കനത്ത ഇരുട്ട് .തുറന്ന ജനല്‍ വഴി ഞങ്ങള്‍ അകത്തേക്ക് നോക്കി .മുറിയില്‍ നിന്ന് മനുഷ്യ വിസര്‍ജ്യങ്ങളുടെ രൂക്ഷ ഗന്ധം !
ആള്‍ പെരുമാറ്റം കേട്ട് അകത്തെ ഇരുളില്‍ നിന്ന് ഒരു യുവാവിന്റെ മുഖം ജനലിനടുത്തേക്ക് നീണ്ടു വന്നു. ആരോ അകത്തേക്ക് ടോര്‍ച് മിന്നിച്ചു ..
പ്രാകൃതമായ രൂപം .കണ്ടാല്‍ തന്നെ അറിയാം പാവം അയാള്‍ കടുത്ത പട്ടിണിയിലും ആണെന്ന് .ഞങ്ങളെ കണ്ട ഉടനെ അയാളുടെ മുഖം തെളിഞ്ഞു .
എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് ഉത്തരമായി അയാള്‍ പെറ്റ തള്ളയടക്കം തന്നെ പീഡിപ്പിക്കുകയും ഭ്രാന്തന്‍ എന്ന് മുദ്രകുത്തി ആഹാരം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു എന്ന് പറഞ്ഞുകരയാന്‍ തുടങ്ങി ,
അയാളുടെ പെരുമാറ്റം കണ്ടപ്പോള്‍ ഞങ്ങള്‍ക്കും തോന്നി അയാള്‍ പറയുന്നതില്‍ കാര്യം ഉണ്ടെന്ന്!
അത് കൊണ്ടുതന്നെ അയാളെ ഈ അവസ്ഥയില്‍ തള്ളിയ ബന്ധുക്കളോട് നീരസം തോന്നുകയും ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു
ഇതിനിടയില്‍ വിവരമറിഞ്ഞെത്തിയ ഒരു ബന്ധു
"ഇവന് ഭ്രാന്താണ് " എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു ..
"അതുകൊണ്ട് ഇങ്ങനെ പൂട്ടിയിട്ട് പീഡിപ്പിച്ചും പട്ടിണിക്ക് ഇട്ടും കൊല്ലാക്കൊല ചെയ്യണോ ? ഏതെങ്കിലും ആശു പത്രിയില്‍ കൊണ്ട് പോയ്ക്കൂടെ" എന്ന് ചോദിച്ചപ്പോള്‍ അയാള്‍ കൈമലര്‍ത്തി പിന്‍ വാങ്ങി
തടവില്‍ നരകിക്കുന്ന യുവാവിന്റെ വിവിധ പോസുകളിലുള്ള ഫോട്ടോകളും കദന കഥകളും , ബന്ധുക്കളുടെ ക്രൂരതയും ഒക്കെ വിവരിക്കുന്ന വാര്‍ത്തകളുമായാണ് പിറ്റേന്ന് ഒട്ടു മിക്ക പത്രങ്ങളും ഇറങ്ങിയത് !
വാര്‍ത്തയ്ക്കു ഉടന്‍ തന്നെ ഫലമുണ്ടായി ..സംഭവം അറിഞ്ഞ പോലീസ് പാഞ്ഞെത്തി അയാളെ തടവില്‍ നിന്ന് മോചിപ്പിച്ചു ആശുപത്രിയിലേക്ക് കൊണ്ട് പോയി .പത്ര .വാര്‍ത്ത കണ്ടാണ് 'അകലത്തുള്ള അയല്‍വാസികള്‍ പോലും' ഈ ക്രൂര പീഡനം അറിയുന്നതത്രേ !
എല്ലാവരും മൂക്കത്ത് വിരല്‍ വച്ചു! വാര്‍ത്ത മൂലം ഒരു യുവാവ് രക്ഷപ്പെട്ടത് ഫോളോ അപ് വാര്‍ത്തയായി കൊടുത്ത് പിറ്റേന്നും ഞങ്ങള്‍ ആഘോഷിച്ചു .
അതോടെ ആ സംഭവം അവിടെ ഉപേക്ഷിച്ചു കൂടുതല്‍ പുതുമയുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയായി ഞങ്ങളുടെ അന്വേഷണം .പതുക്കെ അയാളെ എല്ലാവരും മറന്നു .. കഷ്ടിച്ച് ഒരു മാസം കഴിഞ്ഞു കാണും
പതിവ് പോലെ കടുത്ത വാര്‍ത്താ പട്ടിണി കൊണ്ട് വിശന്നിരിക്കുകയായിരുന്ന പ്രസ് ക്ലബ്ബിലേക്ക് "അയാള്‍-" ഞങ്ങളുടെ "വാര്‍ത്താ സ്രോതസ്" പരിഭ്രമത്തോടെ കയറി വന്നു ..ഇത്തവണ ഒരു കൊലപാതക വാര്‍ത്തയാണ് അയാളുടെ കയ്യില്‍ .
ഉറങ്ങിക്കിടന്ന വൃദ്ധനായ ഭാര്യാ പിതാവിനെ മരുമകന്‍ യാതൊരു പ്രകോപനവും കൂടാതെ കുത്തിക്കൊന്നിരിക്കുന്നു ..!
ആവേശത്തോടെ അയാള്‍ നല്‍കിയ പ്രതിയുടെ മേല്‍വിലാസവും ചിത്രവും കണ്ടു ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി അന്തിച്ചിരുന്നു !
എല്ലാവരും കൂടി വാര്‍ത്ത എഴുതി തടവില്‍ നിന്ന് രക്ഷപ്പെടുത്തിയ ആ യുവാവായിരുന്നു കൊലപാതകി !.
അയാള്‍ കടുത്ത മാനസിക രോഗിയായിരുന്നെന്ന് !










